ജൂനിയര് ക്രിക്കറ്റില് പ്രായം നിര്ണയിക്കാന് അസ്ഥി പരിശോധന; സുപ്രധാന പരിഷ്കരണവുമായി ബിസിസിഐ

Hero Image
ജൂനിയര്‍ ക്രിക്കറ്റില്‍ പ്രായപരിധി നിര്‍ണയിക്കല്‍ പ്രക്രിയയില്‍ സുപ്രധാന പരിഷ്‌കരണവുമായി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ). പ്രായം സ്ഥിരീകരിക്കുന്നതിനായി ഒരിക്കല്‍ അസ്ഥി പരിശോധന നടത്തിയിട്ടുണ്ടെങ്കിലും ആവശ്യമെങ്കില്‍ വീണ്ടും പരിശോധന നടത്തി ഒരു സീസണ്‍ മുഴുവന്‍ നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാന്‍ ഉതകുന്നതാണ് പരിഷ്‌കരണം.



ജൂനിയര്‍ ക്രിക്കറ്റില്‍ നീതി ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ പരിഷ്‌കരണം. അസ്ഥിയുടെ പ്രായനിര്‍ണയം കണക്കാക്കുന്ന TW3 സംവിധാനം ഒരിക്കല്‍ ഉപയോഗപ്പെടുത്തിയവര്‍ക്ക് തുടര്‍ന്നുള്ള ഓരോ വര്‍ഷങ്ങളിലും +1 എന്ന നിലയില്‍ കണക്കാക്കുന്നതാണ് നിലവിലെ രീതി. ഇങ്ങനെ ശാസ്ത്രീയ വളര്‍ച്ചാ കണക്കുകൂട്ടലുകളേക്കാള്‍ ഗണിതശാസ്ത്രപരമായ കണക്കുകള്‍ കാരണം പലപ്പോഴും അയോഗ്യരാക്കപ്പെടുന്നത് ഒഴിവാക്കാന്‍ പുതിയ അസ്ഥി പരിശോധന നടത്താമെന്നതാണ് നിയമമാറ്റം.





16 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികള്‍ക്കുള്ള കട്ട്-ഓഫ് 16.4 വയസ്സാണ്. അതേസമയം 15 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികള്‍ക്ക് ഇത് 14.9 ആണ്. ഈ വര്‍ഷം 15.4 അല്ലെങ്കില്‍ അതില്‍ കുറവോ അസ്ഥി പ്രായം ഉള്ള കളിക്കാര്‍ക്ക് അടുത്ത സീസണില്‍ വീണ്ടും പരിശോധന നടത്താതെ അതേ വിഭാഗത്തില്‍ തുടരാം. എന്നാല്‍ കട്ട്-ഓഫിന് സമീപമുള്ളവര്‍ക്ക് അയോഗ്യരാക്കപ്പെടുന്നതിന് പകരം രണ്ടാമത്തെ അസ്ഥി പരിശോധനയ്ക്ക് ഇനി മുതല്‍ അവസരമുണ്ട്.





അതായത്, 2025-26 സീസണില്‍ ഒരു പുരുഷ അണ്ടര്‍-16 കളിക്കാരന്‍ അസ്ഥി പരിശോധനയ്ക്ക് വിധേയനാകുകയും 15.4 വയസ്സ് കാണിക്കുകയും ചെയ്താല്‍ അടുത്ത സീസണില്‍ മറ്റൊരു അസ്ഥി പരിശോധന ആവശ്യമില്ല. പകരം, അവരുടെ അസ്ഥി പ്രായത്തില്‍ ഒരു വര്‍ഷം കൂടി ചേര്‍ക്കപ്പെടും. ഇതിനര്‍ഥം, പുരുഷ ക്രിക്കറ്റര്‍മാര്‍ക്ക് അടുത്ത സീസണില്‍ 16.4 വയസോ അതില്‍ താഴെയോ ആയിരിക്കണമെന്നും സ്ത്രീകളുടെ കാര്യത്തില്‍ 14.9 വയസോ അതില്‍ താഴെയോ ആയിരിക്കണം എന്നുമാണ്.





അതുപോലെ, ഒരു കളിക്കാരന്റെ അസ്ഥി പ്രായം 15.5 വയസ്സോ അതില്‍ കൂടുതലോ ആണെന്ന് നിര്‍ണയിക്കപ്പെട്ടാല്‍ അടുത്തവര്‍ഷം അസ്ഥി പ്രായം സ്വയമേവ 16.5 വയസ്സോ അതില്‍ കൂടുതലോ ആയിരിക്കും. 16.4 ആണ് കട്ട്ഓഫ് എന്നതിനാല്‍ അണ്ടര്‍-16 ടൂര്‍ണമെന്റിന് യോഗ്യനല്ലാതാവുന്നു.



15 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുടെ കാര്യത്തില്‍, ഈ സീസണില്‍ 13.9 വയസ്സ് പ്രായമുണ്ടെങ്കില്‍ അടുത്ത സീസണില്‍ യോഗ്യത ലഭിക്കും. ഈ സീസണില്‍ 14 വയസ്സോ അതില്‍ കൂടുതലോ പ്രായമുണ്ടെങ്കില്‍, അവര്‍ക്ക് ഈ സീസണില്‍ കളിക്കാമെങ്കിലും കട്ട് ഓഫ് 14.9 ഉള്ള അടുത്ത സീസണില്‍ കളിക്കാന്‍ കഴിയില്ല.



ക്രിക്കറ്റ് കളിക്കാര്‍ പ്രായം കുറച്ചുകാണിക്കുന്നെന്ന ആരോപണവുമായി മുന്‍ ഒളിമ്പിക് മെഡല്‍ ജേതാവും ബോക്സറുമായ വിജേന്ദര്‍ സിങ് ഈയിടെ രംഗത്തെത്തിയിരുന്നു. 14 വയസ്സുള്ള വൈഭവ് സൂര്യവംശിയെ ഉദ്ദേശിച്ചാണ് അദ്ദേഹം ഇത് പറഞ്ഞത്. നേരത്തെ, വൈഭവിനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ രക്ഷിതാക്കള്‍ തെളിവുകള്‍ ഹാജരാക്കുകയുണ്ടായി.



അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ഇന്ത്യക്കായി 13 വയസ്സുള്ളപ്പോള്‍ വൈഭവ് സൂര്യവംശി കളിച്ചപ്പോഴും പ്രായം ചോദ്യം ചെയ്യപ്പെട്ടിരുന്നു. 13 വയസുള്ള ഒരു താരത്തിന് എങ്ങനെയാണ് ഇത്രയും വലിയ സിക്സ് അടിക്കാനാവുകയെന്ന് ചോദിച്ച് മുന്‍ പാക് താരം ജുനൈദ് ഖാന്‍ സൂര്യവംശിയുടെ ഷോട്ടിന്റെ വീഡിയ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത് ചര്‍ച്ചയായിരുന്നു.