രാസവസ്തുക്കള് പുരട്ടിയ ടവ്വല് ഉപയോഗിച്ച് പന്തില് കൃത്രിമം; ആര് അശ്വിനെതിരേ പരാതി

Hero Image
രാസവസ്തുക്കള്‍ പുരട്ടിയ ടവല്‍ ഉപയോഗിച്ച് പന്തില്‍ കൃത്രിമം കാണിച്ചതായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ രവിചന്ദ്രന്‍ അശ്വിനെതിരേ പരാതി. നടന്നുകൊണ്ടിരിക്കുന്ന തമിഴ്നാട് പ്രീമിയര്‍ ലീഗ് (TNPL) 2025ല്‍ ആണ് സംഭവം. നിലവിലെ ചാമ്പ്യന്മാരായ ഡിണ്ടിഗല്‍ ഡ്രാഗണ്‍സിന്റെ ക്യാപ്റ്റനാണ് അശ്വിന്‍.



അശ്വിനെതിരെ മറ്റൊരു ഫ്രാഞ്ചൈസിയായ മധുരൈ പാന്തേഴ്സ് ആണ് പരാതിയുമായി രംഗത്തെത്തിയത്. കൃത്രിമം കാണിച്ചതോടെ പന്ത് ബാറ്റില്‍ സ്പര്‍ശിക്കുമ്പോള്‍ ഒരു ലോഹ ശബ്ദം കേള്‍ക്കാമായിരുന്നുവെന്നും ഫ്രാഞ്ചൈസി അവകാശപ്പെട്ടു. 2024 ഡിസംബറില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച അശ്വിനെതിരെ ഉയര്‍ന്ന ആരോപണം ഏറെ ഗൗരവമുള്ളതാണ്.





തമിഴ്നാട്ടിലെ സേലം ജില്ലയിലെ സേലം ക്രിക്കറ്റ് ഫൗണ്ടേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മധുരൈ പാന്തേഴ്സിനെതിരായ മത്സരത്തിനിടെയാണ് സംഭവം. വിവാദമായ മാച്ച് നടന്നത് ജൂണ്‍ 14 ശനിയാഴ്ചയാണ്. 151 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഡിണ്ടിഗല്‍ ഡ്രാഗണ്‍സ് 45 പന്തുകള്‍ ബാക്കി നില്‍ക്കെ ഒമ്പത് വിക്കറ്റിന് മത്സരം അനായാസം വിജയിച്ചു.





മല്‍സരത്തില്‍ ഡിണ്ടിഗല്‍ ഡ്രാഗണ്‍സിനായി അശ്വിന്‍ കിടിലന്‍ ബാറ്റിങ് നടത്തിയിരുന്നു. ഓപണറായി ക്രീസിലെത്തിയ അശ്വിന്‍ വെറും 29 പന്തില്‍ ആറ് ബൗണ്ടറികളും മൂന്ന് സിക്‌സറുകളും സഹിതം 49 റണ്‍സ് നേടി. അശ്വിന്റെ ഓപണിങ് പങ്കാളി ശിവം സിങ് 41 പന്തില്‍ നിന്ന് 86 റണ്‍സ് നേടി ടോപ് സ്‌കോററായി.



https://www.instagram.com/reel/DKT4ISluIOx/https://www.instagram.com/reel/DKT4ISluIOx/



ആദ്യം ബൗള്‍ ചെയ്ത ഡ്രാഗണ്‍സിനായി അശ്വിന്‍ നാല് ഓവറില്‍ 27 റണ്‍സ് മാത്രമാണ് വഴങ്ങിയത്. വിക്കറ്റ് നേടാനായില്ല. ഇന്ത്യന്‍ താരം വരുണ്‍ ചക്രവര്‍ത്തി ഡ്രാഗണ്‍സിനായി നാല് ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് നേടി. ഐപിഎല്‍ 2025ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി അശ്വിന്‍ കളിച്ചിരുന്നു.





തമിഴ്നാട് പ്രീമിയര്‍ ലീഗ് അധികാരികള്‍ക്ക് മധുരൈ പാന്തേഴ്സ് രേഖാമൂലം പരാതി നല്‍കിയിട്ടുണ്ട്. ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും രാസവസ്തുക്കള്‍ പുരട്ടിയതായി തോന്നുന്ന ടവലുകള്‍ ഉപയോഗിച്ച് ഡിണ്ടിഗല്‍ ടീം പന്തില്‍ കൃത്രിമം കാണിച്ചതായി പാന്തേഴ്സ് സിഇഒ ഡി പൂജ പരാതിയില്‍ ചൂണ്ടിക്കാട്ടി.



ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചതെങ്കിലും ഫ്രാഞ്ചൈസി ഇതുവരെ ഒരു തെളിവും ഹാജരാക്കിയിട്ടില്ല. പരാതി ലഭിച്ചതായും തെളിവ് നല്‍കാന്‍ ഫ്രാഞ്ചൈസിയോട് ആവശ്യപ്പെട്ടതായും ടിഎന്‍പിഎല്‍ മാനേജ്മെന്റ് സ്ഥിരീകരിച്ചു.



കളി കഴിഞ്ഞ് 24 മണിക്കൂറിനുള്ളിലാണ് പരാതികള്‍ സമര്‍പ്പിക്കേണ്ടതെങ്കിലും സ്വീകരിക്കുകയായിരുന്നു. ആരോപണങ്ങള്‍ക്ക് തെളിവ് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്തെങ്കിലും സത്യമുണ്ടെന്ന് കണ്ടെത്തിയാല്‍ സ്വതന്ത്ര കമ്മിറ്റി രൂപീകരിച്ച് അന്വേഷിക്കും. മതിയായ തെളിവുകളില്ലാതെ അത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് വലിയ തെറ്റാണ്. തെളിവൊന്നും നല്‍കിയില്ലെങ്കില്‍ പരാതിക്കാര്‍ക്കെതിരെ നടപടയുണ്ടാവുമെന്ന് ടിഎന്‍പിഎല്‍ സിഇഒ പ്രസന്ന കണ്ണന്‍ പറഞ്ഞു.



മഴ കാരണം ടീമുകള്‍ക്ക് ടവലുകള്‍ ഉപയോഗിക്കാന്‍ അനുവാദമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ടിഎന്‍പിഎല്‍ നല്‍കുന്ന ടവലുകള്‍ മാത്രമേ ഉപയോഗിക്കാവൂ. സിക്‌സ് അടിക്കുമ്പോഴും വിക്കറ്റ് വീഴുമ്പോഴും ഓവര്‍ ബ്രേക്കിലും അമ്പയര്‍മാര്‍ പതിവായി പന്ത് പരിശോധിക്കാറുണ്ട്. ഒരു വീഴ്ചയും ഇതുവരെ കണ്ടെത്തിയില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.