134 പന്തിൽ 327 റൺസ്, പറത്തിയത് 22 സിക്സറുകൾ; വൈഭവ് സൂര്യവംശിക്ക് പിന്നാലെ അടുത്ത വെടിക്കെട്ട് വീരൻ, പ്രായം 13

Hero Image
2025 സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ വെടിക്കെട്ട് പ്രകടനവുമായി ഞെട്ടിച്ച താരമാണ് വൈഭവ് സൂര്യവംശി. ഐപിഎൽ കരാർ ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡിട്ട പതിനാലുകാരൻ, 35 പന്തിൽ സെഞ്ചുറി നേടി ക്രിക്കറ്റ് ലോകത്തെ മുഴുവൻ അമ്പരപ്പിച്ചു. ഈ പ്രകടനങ്ങൾ ഇന്ത്യൻ ക്രിക്കറ്റിന്റെ അടുത്ത വലിയ സംഭവമെന്ന ടാഗ് ലൈനും വൈഭവിന് നേടിക്കൊടുത്തു.



ഇപ്പോളിതാ വൈഭവ് സൂര്യവംശി ഇന്ത്യൻ ക്രിക്കറ്റിലെ പ്രധാന ശ്രദ്ധാ കേന്ദ്രമായി മാറിയതിന് പിന്നാലെ വെടിക്കെട്ടുമായി വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ് താരത്തി‌ന്റെ കൂട്ടുകാരനും, ബീഹാർ താരവുമായ ആര്യൻ രാജ്. മുസാഫർപുരിൽ നടന്ന ഡിസ്ട്രിക്ട് ക്രിക്കറ്റ് ലീഗ് മത്സരത്തിലായിരുന്നു വൈഭവിന്റെ സുഹൃത്തായ 13 കാരന്റെ ട്രിപ്പിൾ സെഞ്ചുറി പ്രകടനം.







30 ഓവർ മത്സരത്തിലായിരുന്നു 13 കാരന്റെ അഴിഞ്ഞാട്ടം. സംസ്കൃതി ക്രിക്കറ്റ് അക്കാദമിക്ക് വേണ്ടി വെറും 134 പന്തിൽ 327 റൺസാണ് കൗമാര താരം നേടിയത്. 41 ഫോറുകളും 22 സിക്സറുകളും താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നു. ഇന്നിങ്സിലെ ഭൂരിഭാഗം പന്തുകളും നേരിട്ട താരം ബൗണ്ടറികളിൽ നിന്ന് മാത്രം 296 റൺസാണ് സ്കോർ ചെയ്തത്.‌ 220.89 ആയിരുന്നു ആര്യന്റെ ബാറ്റിങ് സ്ട്രൈക്ക് റേറ്റ്.



Also Read: റെക്കോഡുകൾ തകർക്കും മുൻപ് വൈഭവ് സൂര്യവംശി നിരവധി ബാറ്റുകൾ പൊളിച്ചു; വെളിപ്പെടുത്തലുമായി രാജസ്ഥാൻ റോയൽസ് താരത്തിന്റെ മുൻ പരിശീലകൻ



ഈ മിന്നും പ്രകടനത്തിലൂടെ ഇന്ത്യൻ ക്രിക്കറ്റിന്റെ ശ്രദ്ധയാകർഷിക്കാൻ ആര്യൻ രാജിന് കഴിഞ്ഞു. അടുത്ത ഐപിഎൽ താരലേലത്തിൽ അദ്ദേഹവും ഇടം പിടിച്ചേക്കുമെന്നാണ് കരുതപ്പെടുന്നത്.



Also Read: ഐപിഎല്ലിന് ശേഷവും സൂര്യവംശി കിടിലൻ ഫോമിൽ, ബൗളർമാരെ അടിച്ചുപറപ്പിച്ചു‌. ഈ മാസം ഇന്ത്യൻ ജേഴ്സിയിൽ കാണാം.



അതേ സമയം 2025 സീസൺ ഐപിഎല്ലിലെ മെഗാ താരലേലത്തിൽ 1.1 കോടി രൂപക്കായിരുന്നു രാജസ്ഥാൻ റോയൽസ്, വൈഭവ് സൂര്യവംശിയെ സ്വന്തമാക്കിയത്. കിടിലൻ പ്രകടനമായിരുന്നു സീസണിൽ ഈ 14 കാരൻ കാഴ്ച വെച്ചത്. ക്യാപ്റ്റൻ സഞ്ജു സാംസണ് പരിക്കേറ്റപ്പോൾ രാജസ്ഥാൻ റോയൽസിന്റെ ഓപ്പണറായി അവസരം ലഭിച്ച സൂര്യവംശി, ഏഴ് മത്സരങ്ങളിൽ 252 റൺസാണ് സ്കോർ ചെയ്തത്. ഗുജറാത്ത് ടൈറ്റൻസിന് എതിരെ 35 പന്തിൽ സെഞ്ചുറി നേടിയ പ്രകടനം തന്നെയായിരുന്നു ഏറ്റവും ശ്രദ്ധേയം. സൂപ്പർ സ്ട്രൈക്കർ ഓഫ് ദി സീസൺ പുരസ്കാരവും ഇക്കുറി സൂര്യവംശിയെ തേടിയെത്തിയിരുന്നു.